796 പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി
നേപ്പാൾ പൊലീസിന്റെ കണക്കനുസരിച്ച് ദുരന്തബാധിത പ്രദേശങ്ങളിൽനിന്ന് 796 പേരെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. ഇതിൽ 50 വിദേശികളുമുണ്ട്. മറ്റൊരു 796 പേരെ കരമാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
നേപ്പാൾ അധികൃതരുടെ കണക്കിൽ 910 പേരെ കാണാതായിട്ടുണ്ട്. ടിബറ്റിൽ 558 പേരും കാണാതായതായാണ് റിപ്പോർട്ട്. ഇതോടെയാണ് ഇരുപ്രദേശങ്ങളിലുമായി കാണാതായവരുടെ എണ്ണം 1,468 ആയത്.
എന്നാൽ വിവിധ നേപ്പാൾ സർക്കാർ ഏജൻസികൾ പുറത്തുവിടുന്ന കണക്കുകളിൽ വ്യത്യാസമുണ്ട്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കനുസരിച്ച് അതിർത്തിക്ക് സമീപമുണ്ടായ പ്രളയത്തിൽ 667 പേരെയാണ് കാണാതായത്. ഇതിൽ 31 രാജ്യങ്ങളിൽ നിന്നുള്ള 540 വിദേശികളും 127 നേപ്പാൾ പൗരന്മാരുമുണ്ട്.
കാണാതായവരിൽ ഇന്ത്യക്കാർ കൂടുതൽ
ടൂറിസം ബോർഡിന്റെ കണക്കനുസരിച്ച് കാണാതായ വിദേശികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്-178 പേർ. അമേരിക്കയിൽനിന്ന് 65 പേരും യുക്രെയ്‌നിൽനിന്ന് 53 പേരും മലേഷ്യയിൽനിന്ന് 51 പേരും ഓസ്‌ട്രേലിയയിൽനിന്ന് 35 പേരും ബ്രിട്ടനിൽനിന്ന് 33 പേരും കാണാതായിട്ടുണ്ട്.
ഇന്ത്യ, ദക്ഷിണ കൊറിയ, അമേരിക്ക, റഷ്യ, ഇറ്റലി, ബൾഗേറിയ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള 31 വിദേശികളെ രക്ഷപ്പെടുത്തിയതായും ടൂറിസം ബോർഡ് അറിയിച്ചു.
അതിനിടെ നേപ്പാളിൽ ബന്ധപ്പെടാനാകാത്ത 290 ഇന്ത്യക്കാരെ കണ്ടെത്താൻ ഇന്ത്യൻ അധികൃതരും രക്ഷാസംഘങ്ങളും ഊർജിതമായി ശ്രമിക്കുകയാണ്. അതിർത്തി പ്രദേശങ്ങളിലേക്കുള്ള ഗതാഗതം താറുമാറായതിനാൽ രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്.
കൈലാഷ് തീർഥാടകരെക്കുറിച്ച് ആശങ്ക
പ്രളയത്തിന് പിന്നാലെ നേപ്പാളിൽ ഏകദേശം 90 അമേരിക്കൻ പൗരന്മാരെക്കുറിച്ച് വിവരമില്ല എന്നാണ് യുഎസ് അധികൃതർ അറിയിച്ചത്. ഇവരിൽ പലരും ടിബറ്റിലെ കൈലാഷ് പർവതത്തിലേക്ക് തീർഥാടനത്തിനായി യാത്ര ചെയ്തവരാണെന്നാണ് കരുതുന്നത്.
ഇവരെ കണ്ടെത്തുന്നതും സുരക്ഷിതമായി മാറ്റുന്നതും രക്ഷാസംഘങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. റോഡുകളും പാലങ്ങളും തകർന്നതിനാൽ ദുരന്തബാധിത മേഖലകളിലേക്ക് കരമാർഗം എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമുണ്ട്.
ദുരന്തത്തിനിടെ മറ്റൊരു ഗുരുതര ഭീഷണിയും ഉയർന്നു. ഭോട്ടേകോശി നദിയിൽ പുതിയൊരു തടാകം രൂപപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങളിൽ കണ്ടെത്തി. തടാകത്തിലെ ജലനിരപ്പ് ഉയരുന്നതിനാൽ അത് പൊട്ടിപ്പുറപ്പെട്ടാൽ താഴ്‌വരയിലുള്ള പ്രദേശങ്ങളിൽ വീണ്ടും ശക്തമായ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന് നേപ്പാൾ ദുരന്തനിവാരണ അധികൃതർ മുന്നറിയിപ്പ് നൽകി.
നദിക്കരയിൽനിന്ന് അകന്നുനിൽക്കണമെന്ന് പ്രദേശവാസികളോടും രക്ഷാപ്രവർത്തകരോടും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നു
മരണസംഖ്യ ഉയരുന്നതിനൊപ്പം കാണാതായവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. എന്നാൽ ചെളിയിൽ മുങ്ങിയ വീടുകളും തകർന്ന റോഡുകളും ഒലിച്ചുപോയ പാലങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു. ഹെലികോ്ര്രപറുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
നേപ്പാൾ-ടിബറ്റ് അതിർത്തിയിലെ ദുരന്തം ഒരു സാധാരണ പ്രളയത്തിൽനിന്ന് വലിയ മാനുഷിക ദുരന്തമായി മാറുകയാണ്. മരണസംഖ്യ 392ൽ എത്തിയതും 1,468 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ലാത്തതും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. പ്രത്യേകിച്ച് വിദേശ വിനോദസഞ്ചാരികളും തീർഥാടകരും ഉൾപ്പെട്ടിട്ടുള്ളതിനാൽ അന്താരാഷ്ട്ര തലത്തിലും രക്ഷാപ്രവർത്തനത്തിന് വലിയ പ്രാധാന്യമുണ്ട്.
അതേസമയം പുതിയ തടാകം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണമാക്കുന്നു. ഒരു വശത്ത് കാണാതായവരെ കണ്ടെത്താനുള്ള അടിയന്തര ശ്രമവും മറുവശത്ത് പുതിയ പ്രളയം തടയാനുള്ള മുന്നൊരുക്കവും ഒരേസമയം നടത്തേണ്ട അവസ്ഥയിലാണ് നേപ്പാൾ. അടുത്ത മണിക്കൂറുകൾ രക്ഷാപ്രവർത്തനത്തിനും ദുരന്തത്തിന്റെ യഥാർഥ വ്യാപ്തി കണ്ടെത്തുന്നതിനും നിർണായകമാണ്.